കുമളി: തമിഴ്നാട് സർക്കാർ അത്യാധുനിക സൗകര്യങ്ങളോടെ കുമളി അതിർത്തിയിൽ നിർമിച്ച പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചു. ബസ് സ്റ്റാൻഡ് തമിഴ്നാട് ഗ്രാമവികസന വകുപ്പ് മന്ത്രി ഐ. പെരിയസാമി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തമിഴ്നാട് ബസുകൾ റോഡരികിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇത് വൻ ഗതാഗതക്കുരക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. ശബരിമല സീസണിൽ സ്ഥിതി ഏറെ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് പുതിയ ബസ് സ്റ്റാൻഡ് നിർമിച്ചത്.
2023ൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 7.50 കോടി രൂപ ബസ് സ്റ്റാൻഡിനായി അനുവദിച്ചിരുന്നു. 5.5 കോടി രൂപ ചെലവഴിച്ച് ഗതാഗത വകുപ്പാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടെ വർക്ക്ഷോപ്പും നിർമിച്ചിട്ടുണ്ട്. 2023 സെപ്റ്റംബർ 11നാണ് നിർമാണം ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ ഗതാഗതവകുപ്പ് മധുര റീജിയണൽ മാനേജിംഗ് ഡയറക്ടർ ശരവണൻ, കന്പം എംഎൽഎ എൻ. രാമകൃഷ്ണൻ, ആണ്ടിപ്പെട്ടി എംഎൽഎ മഹാരാജൻ, തേനി ജില്ലാ കളക്ടർ രഞ്ജിത് സിംഗ് എന്നിവർ പ്രസംഗിച്ചു.